മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ കോണ്‍ഗ്രസ് ചെറുക്കും; കെ.സുധാകരന്‍

0

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ കണ്ടെത്തി യഥാര്‍ത്ഥ പ്രതികള്‍ക്ക് ഇതുവരെ ശിക്ഷവാങ്ങി കൊടുക്കാന്‍ പിണറായി വിജയനു സാധിച്ചില്ല. സംഘപരിവാറിനെതിരെ പോരാടിയതിന്റെ പേരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചെന്ന് ഊറ്റംകൊള്ളുന്ന സിപിഎമ്മും സര്‍ക്കാരുമാണ് ആര്‍എസ്എസ് ബന്ധം പണിയാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിതാല്‍പ്പര്യങ്ങളും കുടുംബത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുമായി സിപിഎമ്മിന്റെ ആശയങ്ങളെ ബലികഴിച്ച് അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും ഒരുപോലെ വഞ്ചിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ സിപിഎനൊപ്പം ഇല്ലെന്ന തിരിച്ചറിവില്‍ പാർട്ടി ഇപ്പോള്‍ അവരെ വര്‍ഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും, സിപിഎം വോട്ടുകളുടെ ബിജെപിയിലേക്ക് ഒഴുക്ക് വ്യാപകമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. തൃശ്ശൂര്‍ പൂരം കലക്കാന്‍ ഒത്തുകളിച്ച സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് തന്നെ ഇവരുടെ ഹൈന്ദവ സ്നേഹവും കപടമാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും ബിജെപിയുടെയും അജണ്ടകളെ കോണ്‍ഗ്രസ് ചെറുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *