ചർച്ച പരാജയം; ചൊവ്വാഴ്ച 24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക്
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്. തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആർടിസി സിഎംഡി പ്രമോജ് ഷങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം നിർത്തുക, ശമ്പളപരിഷ്കരണ കാരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ശമ്പള പരിഷ്കരണത്തിൽ പോലും മാനേജ്മെന്റ് ഉറപ്പ് നൽകിയില്ലെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയ്കുമാറും ടി സോണിയും വ്യക്തമാക്കി.
എട്ടരവർഷത്തിനിടെ ഒരിക്കൽപോലും കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകിയിട്ടില്ല. 31 ശതമാനമാണ് ഡി എ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശിക ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങൾ കൊണ്ടാണ് പണിമുടക്ക് പ്രഖ്യാപിക്കുന്നതെന്ന് ടിഡിഎഫ് വ്യക്തമാക്കി.