ജമ്മു കശ്മീർ ഇന്ന് വിധിയെഴുതും; 24 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

0

ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ്‌ മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്മീർ താഴ് വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നാഷണൽ കോൺഫരൻസും കോൺ​ഗ്രസും കൈകോർത്താണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

എഞ്ചിനീയർ റഷീദിൻ്റെ എഐപിയും ജമാത്തെ ഇസ്ലാമിയും കൈകോർക്കാൻ തീരുമാനിച്ചത് ചില മണ്ഡലങ്ങളിൽ നാഷണൽ കോൺഫറൻസ്-കോൺ​ഗ്രസ് സഖ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. കോൺ​ഗ്രസുമായുള്ള സഖ്യ ചർച്ചകൾ എങ്ങുമെത്താതായതോടെ ആം ആദ്മി പാർ‌ട്ടി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.

മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്. 23.27 ലക്ഷമാണ്‌ വോട്ടർമാർ.

About The Author

Leave a Reply

Your email address will not be published. Required fields are marked *