ഷിരൂരില്‍ മൂന്ന് ദിവസമായി മഴ മാറിനില്‍ക്കുന്നു; അര്‍ജുനായുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിച്ചേക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്ച്ച പുനരാരംഭിച്ചേക്കും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ തിരച്ചില്‍ വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. ദൗത്യം വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്ന് ദിവസമായി മഴ മാറിനില്‍ക്കുന്ന ഷിരൂരില്‍ തിരച്ചിലിന് അനുകൂലമായ സാഹചര്യമുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് നാല് നോട്‌സായി കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നാളെ കാര്‍വാറില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തില്‍ തിരിച്ചില്‍ ഇനിയും വൈകിപ്പിക്കരുതെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.

തിരിച്ചിലിന് പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം നേവിയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം. അതേസമയം പുഴയിലെ മണ്ണ് നീക്കം ചെയ്യാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അത് തിരച്ചിലിന് വീണ്ടും പ്രതിസന്ധിയാകും.

About The Author