നിപ സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആർ രേണുക. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. ഇത് ആരോഗ്യ വകുപ്പിന് കൈമാറി. നിപ ബാധ സ്ഥിരീകരികരിക്കാനുള്ള പരിശോധന ഫലം വന്നിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു.

കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് ബാധ സംശയിക്കുന്നത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരിശോധനാ ഫലം ലഭിച്ചാലെ ബാക്കി കാര്യങ്ങൾ പറയാനാകൂ എന്ന് ഡിഎംഒ പറഞ്ഞു. ചെള്ള് പനി ആണെങ്കിലും സ്‌ക്രീനിംഗ് ടെസ്റ്റിൽ പോസിറ്റീവ് ആകും. ചെള്ള് പനിക്കും നിപക്കും ഒരേ ലക്ഷണങ്ങൾ ആകാം. പ്രാദേശിക നിരീക്ഷണങ്ങൾ ഊർജിതമാക്കും. യോ​ഗം വിളിച്ച് അതിനിവേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകി. പരിശോധനാഫലം വരുന്നത് വരെ മുൻകരുതലുകൾ നടത്താൻ കാത്തിരിക്കാൻ ആകില്ല. നിലവിൽ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.

About The Author