കനത്ത മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞൊഴുകി അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി.വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് പെരിയാറിൽ വെള്ളം വർദ്ധിച്ചത്. പെരിയാർ കരകവിഞ്ഞതോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ എല്ലാം മുകളിലത്തെ അമ്പലത്തിലേക്ക് മാറ്റി. ഒരടിയോളം കൂടി വെള്ളം ഉയർന്നാൽ ശിവ ലിംഗം വെള്ളത്തിൽ മുങ്ങുകയും ആറാട്ടുൾപ്പെടെ നടക്കുകയും ചെയ്യും.

കനത്ത മഴയിൽ വടക്കൻ കേരളത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കണ്ണൂർ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് കുഞ്ഞാമിന എന്ന സ്ത്രീ മരിച്ചു. വയനാട് പുൽപ്പള്ളിയിൽ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന 50 അടി താഴ്ച്ചയുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് തകര്‍ന്നത്. ആള്‍മറയോടുകൂടിയ കിണറാണ് തകര്‍ന്നത്.

About The Author