വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകൾ ഇറക്കി; സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ന് മടങ്ങും. എട്ടുമണിയോടെ കപ്പൽ തുറമുഖം വിടുമെന്ന് അധികൃതർ അറിയിച്ചു. 1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്നറുകളുമായാണ് സാൻ ഫെർണാണ്ടോ കൊളംബോ തുറമുഖത്തേക്ക് പോകുന്നത്. കണ്ടെയ്നറുകൾ ഇറക്കാൻ എടുത്ത കാലതാമസമാണ് മടക്കയാത്ര വൈകാൻ കാരണമായത്.

കപ്പൽ തുറമുഖം വിടുന്നതിന് തൊട്ടുപിന്നാലെ ചരക്കെടുക്കാൻ ആദ്യ ഫീഡർ കപ്പൽ മാരിൻ ആസൂർ എത്തും. സീസ്പൻ സാൻഡോസ് എന്ന ഫീഡർ കപ്പലും അടുത്തദിവസം എത്തും. മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് ചരക്ക് കൊണ്ടുപോവുക. 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പും ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. പതിനൊന്നാം തീയതി ബെർത്തിൽ അടുത്ത കപ്പൽ 12ന് മടങ്ങും എന്ന് അറിയിച്ചിരുന്നു.

About The Author