സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു

സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചിരുന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് സംഘടന ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അര ലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹരജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹർജിക്കാർ പറഞ്ഞു.പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. 1984 ൽ കാസർകോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതിനാൽ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി.തമിഴ്നാടും, കർണ്ണാടകയും , ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വർദ്ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കി.

നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺസിങ്ങർ ഫാദർ ജി. ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ, കെ.ആൻസലൻ എം.എൽ.എ, സി.എസ്.ഐ സഭ മുൻ സെക്രട്ടറി ഡി.ലോറൻസ്, കാരോട് എസ്.അയ്യപ്പൻ നായർ, കൈരളി ജി. ശശിധരൻ, അഡ്വ. എം. മുഹീനുദ്ദീൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ആർ. ജയകുമാർ, കെ. ശശിധരൻ നായർ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

About The Author