ചരിത്രത്തിലാദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ
സ്ത്രീ ശാക്തീകരണത്തിൽ വീണ്ടും പുതിയ ചുവടുവെപ്പുൾ നടത്തുകയാണ് സൗദി അറേബ്യ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മാറ്റം ഉണ്ടായത്. സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സൗദി വനിതകളാണ് കിസ്‌വ മാറ്റ ചടങ്ങിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌കുകൾ അറിയിച്ചു.
നിരവധി വനിതാ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കിസ്‌വയുടെ ഭാഗങ്ങൾ ചുമന്ന് തൊഴിലാളികൾക്ക് കൈമാറി, തുടർന്ന് അവരെ ഗ്രാൻഡ് മോസ്‌കിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റി. കിസ്‌വമാറ്റ ചടങ്ങിന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നത്. കിസ്‌വ മാറ്റൽ ചടങ്ങ് നടത്തിയത് പുരുഷ സംഘമാണ്. സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചിത്രം സൗദി പ്രസ് ഏജൻസി (എസ്പിഎ) പങ്കുവെച്ചു.
പഴയ കിസ്‌വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്. വിശുദ്ധ കഅബ കിസ്‌വയ്‌ക്കായി കിംഗ് അബ്ദുൾ അസീസ് കോംപ്ലക്‌സിൽ നിന്നുള്ള 159 കരകൗശല വിദഗ്ധരുടെ സംഘമാണ് കിസ്‌വ മാറ്റിയത്. 1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കിസ്‍വയാണ് പുതപ്പിക്കുക. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നായിരിക്കും ചടങ്ങ് പൂർത്തിയാക്കുക. 200 തൊഴിലാളികൾ ചേർന്ന് 10 മാസം കൊണ്ടാണ് കിസ്‍വയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചായിരുന്നു ഇതിന്റെ പ്രധാനഭാഗം നിർമ്മിച്ചത്. ബാക്കി വരുന്ന ഭാഗം കൈ കൊണ്ടാണ് തയ്യാറാക്കിയത്. 120 കിലോഗ്രാം സ്വർണ്ണനൂലും 100 കിലോഗ്രാം വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‍വയുടെ മുകളിൽ ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശ വിദഗ്ധർ തുന്നി പിടിപ്പിച്ചത്. നാലു കഷ്ണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅബയുടെ മൂടുപടം. 15 മീറ്റർ ഉയരവും 12 മീറ്റർ വരെ നീളവുമാണ് കിസ്‍വയുടെ നാല് കഷ്ണങ്ങൾക്കുള്ളത്.