തലശേരി ഒന്നാം റെയിൽവേ ഗേറ്റിനടുത്തെ വഴിയടച്ചു
തലശേരി ഒന്നാം റെയിൽവേ ഗേറ്റിനടുത്ത് റെയിൽ പാളത്തിൽ അപകടമരണങ്ങളും ആത്മഹത്യകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പാളത്തിലൂടെ അതിക്രമിച്ചു കടക്കുന്നവരുടെ വഴി തടയാൻ റെയിൽവേ എൻജിനിയറിംഗ് വിഭാഗം മതിൽ കെട്ടി. പുതിയ ബസ് സ്റ്റാന്റിലെ പച്ചക്കറി മാർക്കറ്റിന് പിന്നിലാണ് ഏതാനും മീറ്റർ ദൂരത്തിൽ ഇരുമ്പു തൂൺനാട്ടി തകര ഷീറ്റുകൾ കെട്ടി വഴി അടച്ചത്.
പരിസരവാസികളും സമീപത്തെ സ്ഥാപനങ്ങളിൽ എത്തേണ്ടവരും പാളം മുറിച്ചു മറുവശത്തെത്താൻ വർഷങ്ങളായി ഉപയോഗപ്പെടുത്തിയിരുന്ന എളുപ്പ വഴിയാണ് ഇതോടെ അടഞ്ഞത്. റെയിൽവേ സ്ഥലത്താണ് തടസമതിൽ കെട്ടിയത്. ഇനിയും അതിക്രമിച്ചു കടന്നുപോവുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
സീനിയർ സെക്ഷൻ എൻജിനിയർ സന്ദീപ് മുകിൽ ദാസിന്റെയും ആർപിഎഫ് എസ്ഐ കെ.വി. മനോജ് കുമാർ, ശ്രീരഞ്ച് എന്നിവരുടെ സാന്നിദ്യത്തിലാണ് താത്കാലിക മതിൽ കെട്ടിയത്. ഇരട്ടപ്പാളം വന്നതോടെ അപകട സാധ്യത കൂടിയെങ്കിലും പാളത്തിന് സമീപത്തെ പലരും ഇതൊന്നും ഗൗനിക്കാതെ റെയിൽ മുറിച്ചു കടക്കുന്നത് ഇവിടത്തെ പതിവു കാഴ്ചയാണ്. ഇത്തരക്കാർ ഇനി മുതൽ തൊട്ടപ്പുറത്തെ ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കണമെന്നാണ് അറിയിപ്പ്.