ഹാഥ്‌റസ് ദുരന്തം: 6 പേർ അറസ്റ്റിൽ; പ്രധാന പ്രതിയെ കണ്ടെത്താൻ 1 ലക്ഷംരൂപ ഇനാം

ഉത്തർപ്രദേശിലെ ഹാഥ്റസിൽ നടന്ന മരണങ്ങളിൽ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന സംഘാടകരാണ് അറസ്റ്റിലായിരിക്കുന്നത്. ഭോലെ ബാബയുടെ സത്സംഘ് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ ആറ് പേരും. അപകടത്തിൽ 121 പേർ ഇതുവരെ മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ. മുഖ്യപ്രതിയായ പ്രകാശ് മധുകർ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ആൾദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്.

പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടം എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുമെന്നും അലിഖർ മേഖലാ ഐജി ശലഭ് മധുർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വന്തമായി സംഘാടകത്വം നിർവ്വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പരിപാടി നടന്ന സ്ഥലത്തേക്ക് പൊലീസിനെ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഹാഥ്റസിലേക്ക് പോകും. അദ്ദേഹം മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദര്‍ശന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹഥ്റാസ്‌ ദുരന്തത്തിൽ യുപി സർക്കാർ‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതിരുകടന്ന ആൾദൈവ ആരാധനയും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയുമാണ് ഹഥ്റാസ്‌ ദുരന്തത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ.

About The Author