മനു തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കി പി ജയരാജന്റെ മകന്‍

പാർട്ടിവിട്ട സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്.

മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിൻ്റെ വക്കീൽ നോട്ടീസ്.

പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകൻ ജെയിൻ രാജിന്റെ വക്കീൽ നോട്ടീസ്. മനു തോമസിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തതായി ഫേസ്ബുക്കിലൂടെയാണ് ജെയിൻ അറിയിച്ചത്.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക്‌ തന്നെ വലിച്ചിഴക്കുകയും തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന്‌ തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം സംബന്ധിച്ച് ഡിവെെഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ മനു തോമസ് പാർട്ടിയിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിൻ്റെ ആരോപണം. മനസ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. പി ജയരാജനെതിരെയും മനു തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പി ജയരാജൻ രം​ഗത്തെത്തി. തന്നെയും സിപിഐഎമ്മിനെയും കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജൻ തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും ജയരാജന് പ്രതിരോധം തീർത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രം​ഗത്തത്തിയത്.

എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓർത്താൽ നല്ലത്’ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാൻ അടി കൊള്ളുന്നവനും ചോര വാർന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.

About The Author

You may have missed