സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ വിലക്കയറ്റം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷം.അമ്പതാം വാർഷികത്തിൽ സർക്കാർ സപ്ലൈകോയുടെ അന്തകരായി മാറിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കുറവാണെന്ന് പറഞ്ഞ ഭക്ഷ്യ മന്ത്രി സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചു.വിലക്കയറ്റം രൂക്ഷമായിട്ടും വിപണി ഇടപെടലിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച ചർച്ച ചെയ്യണമെന്നായിരുന്നു
അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.സകല മേഖലകളിലും വില കയറിയിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്നും ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക എങ്കിലും ഉച്ചഭക്ഷണത്തിന് വേണ്ടി മാറ്റി വെച്ചു കൂടേയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ റോജി എം ജോൺ പറഞ്ഞു.

കേന്ദ്രസർക്കാർ നയങ്ങളാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. സാമ്പത്തിക പ്രയാസം വിപണി ഇടപെടലിനെ ബാധിച്ചുവെന്നും മന്ത്രി തുറന്ന് സമ്മതിച്ചു. പൊതുവിപണിയേക്കാൾ ഹോർട്ടികോർപ്പിൽ വിലവർധനവെന്നും, സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

About The Author