‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും. അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി 3 മണിക്ക് ക്ലിഫ് ഹൗസിലെത്തി രാജി സമർപ്പിക്കും.

കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം തോന്നുന്നു, ആ പേര് ഇല്ലാതാക്കുകയാണ്. ഉത്തരവ് ഉടനെ ഇറങ്ങും.

പകരം പേര് ആ പ്രദേശത്തുള്ളവർക്ക് പറയാം, നിലവിൽ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകൾ ഇടണം, പ്രദേശത്തെ ആളുകളുടെ നിർദേശം അടിസ്ഥാനത്തിൽ ആകണം പേര്

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി എന്ന നിലയിൽ അവസാനത്തെ ദിവസമാണിത് എന്നും മന്ത്രി, എം എൽ എ സ്ഥാനം രാജിവെക്കും മുന്നേ ഉന്നതി പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചിരുന്നു. പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

About The Author