മതപരമായ സൂചനകള്‍ ഉള്ള വസ്ത്രങ്ങള്‍ പാടില്ല; കോടതിയെ സമീപിച്ച്‌ വിദ്യാര്‍ഥിനികൾ

ഹിജാബ് നിരോധനത്തിനെതിരെ ബോംബെ ഹൈക്കോടതില്‍ ഹര്‍ജി. മുംബൈയിലെ എന്‍ജി ആചാര്യ കോളജിനെതിരെ 9 വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്. മതപരമായ സൂചനകള്‍ ഉള്ള വസ്ത്രങ്ങള്‍ പാടില്ല എന്നായിരുന്നു കോളജ് അധികൃതരുടെ നിര്‍ദ്ദേശം.

ഹിജാബോ ബുര്‍ഖയോ ധരിച്ച് വരുന്നവര്‍ വസ്ത്രം മാറ്റിയേ ക്ലാസിലേക്ക് പ്രവേശിക്കാവൂ എന്ന തീരുമാനം ഈ അധ്യയന വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. മൗലികാവകാശത്തെയും മത പരമായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് സര്‍ക്കുലര്‍ എന്ന് സൂചിപ്പിച്ചാണ് ഹര്‍ജി. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.

മുംബൈയിലെ ഗോവണ്ടിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ക്ലാസ് മുറികളില്‍ ബുര്‍ഖയോ ഹിജാബോ ധരിക്കരുതെന്ന കോളജ് അധികൃതരുടെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. വിഷയത്തില്‍ മെയ് 13ന് വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ സമീപിച്ചെങ്കിലും തീരുമാനം അനുകൂലമായിരുന്നില്ല. ശേഷം മുംബൈ സര്‍വകലാശാലയെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെയും വിദ്യാര്‍ത്ഥികള്‍ സമീപിച്ചു. ഇതിലും പ്രതികരണമുണ്ടായില്ല.

About The Author