പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം സമർ‌പ്പിച്ചത്.

പ്രതിഭാഗം സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയങ്ങൾ നിലനിൽക്കെയാണ് പ്രതിഭാഗത്തിന് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പ്രതിഭാഗം അഭിഭാഷകൻ യുവതിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. കേസ് റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളിൽ ഇന്നലെ പങ്കുവെച്ചത്. കേസിൽ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ഇന്നലെ ആദ്യ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

രണ്ട് വീഡിയോകൾ യുവതി പുറത്ത് വിട്ടത്. രണ്ടാമത്തെ വീഡിയോയിൽ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ. ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് വിവര ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ പറയുന്നു അതേസമയം കേസിൽ കുറ്റപത്രം അടുത്താഴ്ച സമർപ്പിക്കും. അഞ്ച് പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രമാണ് കേസിൽ സമർപ്പിക്കുന്നത്.

കേസിൽ പരാതിക്കാരിയുടെ പുതിയ മൊഴി നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം. പെൺകുട്ടിയുടെ ശരീരത്തില് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ബോധരഹിതയായ പെൺകുട്ടിയുടെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

About The Author