വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ സജീവമാകുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അടുത്ത മൂന്നു ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്. അടുത്ത ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണം. കേരള തമിഴ്‌നാട് തീരങ്ങളില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകളും കടലാക്രമണവും പ്രതീക്ഷിക്കുന്നതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അപകടമേഖലയിലുള്ളവര്‍ മാറി താമസിക്കണം എന്നും ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

About The Author