കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം തീരുമാനിക്കും; സുരേഷ് ഗോപി

വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി.
പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല. ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് നിന്നും വിമാനമാർഗം നെടുമ്പാശേരിയിലെത്തുന്ന സുരേഷ് ഗോപിയെ അവിടെ നിന്നും ബിജെപി പ്രവർത്തകർ കാറുകളുടെ അകമ്പടിയോടെ ആനയിച്ച് തൃശൂരിലെത്തിക്കും. തുടർന്ന് മണികണ്ഠനാലിൽ നിന്നും സ്വരാജ് റൗണ്ട് ചുറ്റിയുള്ള റോഡ് ഷോയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. പിന്നാലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കും. അതേ സമയം തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയിൽ കോൺഗ്രസും എൽഡിഎഫും ഒരുപോലെ പ്രതിസന്ധിയിലാണ്.

About The Author