പരിയാരം ഗവ. മെഡിക്കൽ കോളേജിൽ മോർച്ചറി ഫ്രീസറുകളെത്തി

ഏറേകാലത്തെ മുറവിളിക്ക് ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മോർച്ചറി ഫ്രീസർ എത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ഫ്രീസറുകൾ എത്തിച്ചത്. ഒന്നര വർഷം മുമ്പ് തന്നെ മെഡിക്കൽ കോളേജ് അധികൃതർ ഈ ആവശ്യത്തിനായി മെഡിക്കൽ സർവീസസ് കോർപറേഷന് 7.25 ലക്ഷം രൂപ അടച്ചിരുന്നു. എന്നാൽ വിതരണകമ്പനി വൈകിക്കുകയായിരുന്നു.

അവസാനം സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഇന്നലെ നാല് യൂണിറ്റ് എത്തിച്ചത്. ജൂൺ മദ്ധ്യത്തോടെ ഇവ പ്രവർത്തിച്ചു തുടങ്ങുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കഴിഞ്ഞ 6 മാസത്തിലേറെയായി 12 ഫ്രീസറുകളിൽ 8 എണ്ണം കേടായതിനാൽ മൃതദേഹങ്ങളുമായി പൊലീസും മരിച്ചവരുടെ ബന്ധുക്കളും നെട്ടോട്ടത്തിലായിരുന്നു. കേടായി കിടക്കുന്ന ഫ്രീസറുകളും ഇതോടൊപ്പം റിപ്പയർ ചെയ്യും. ഇതോടെ 16 ഫ്രീസറുകളാണ് മോർച്ചറിയിൽ ഉണ്ടാവുക.എന്നാൽ 45 മുതൽ 50 കിലോഗ്രാം വരുന്ന മൃതദേഹങ്ങൾ മാത്രം വെക്കാൻ ശേഷിയുള്ളവയാണ് ഈ ഫ്രീസറുകളെന്നും അതിനാലാണ് റെയിലുകൾ പൊട്ടി ഇവ കേടാവുന്നതെന്നും പരാതിയുണ്ട്. 80 കിലോഗ്രാം മുതൽ 110 കിലോഗ്രാം വരെ തൂക്കമുള്ള മൃദേഹങ്ങൾ വെക്കാൻ തക്ക ശേഷിയുള്ള ഫ്രീസറുകളായിരിക്കണം പുതുതായി സ്ഥാപിക്കേണ്ടെതന്നാണ് ഫോറൻസിക് വിഭാഗം അവശ്യപ്പെടുന്നത്.

About The Author