കളമശ്ശേരി നഗരസഭയിൽ ഒരാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 28 പേർക്ക്

വേങ്ങൂരിന് പിന്നാലെ കളമശ്ശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതിയിൽ. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്. വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ 5 ഭക്ഷണ ശാലകൾ പൂട്ടാൻ നിർദ്ദേശം നൽകി.

നഗരസഭ പരിധിയിലെ ചില കൂൾബാറുകൾ വഴി രോഗം പടർന്നതാണ് സംശയം. കടകൾ കേന്ദ്രികരിച്ച് നഗരസഭ നടത്തിയ പരിശോധനയിൽ മൂന്ന് ബേക്കറികളും രണ്ട് തട്ടുകടയും പൂട്ടാൻ നിർദ്ദേശം നൽകി. വേങ്ങൂരിലെതുപോലെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. ജലസ്രോതസ്സുകൾ വൃത്തിയാക്കാനുള്ള നടപടികളും ആരംഭിച്ചു.

എറണാകുളം വെങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തിൽ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ടു. നിലവിൽ പഞ്ചായത്തിലെ സാഹചര്യം നിയന്ത്രണ വിധേയമാണ് എന്ന് അറിയിച്ചു. രോഗബാധിതർക്ക് സർക്കാർ ധനസഹായം ഉറപ്പാക്കും എന്നാണ് വിവരം.

About The Author