നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു; അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; മല്‍സര രംഗത്ത് 194 പേര്‍

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികൾ ആണ് മത്സര രംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികൾ ആലത്തൂരിലും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചു. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി നാമനിർദേശം പത്രിക നൽകിയ സ്ഥാനാർത്ഥികൾ ആകെ 290. സൂക്ഷ്മ പരിശോധനയിൽ 86 പേരുടെ പത്രികകൾ തള്ളിയിരുന്നു. 10 പേർ പത്രിക പിൻവലിച്ചു. 20 ലോക്സഭാ മണ്ഡലങ്ങളിലായി മത്സര രംഗത്തുള്ളത് 194 സ്ഥാനാർത്ഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോട്ടയത്ത്. പതിനാലു പേരാണ് കോട്ടയത്ത് തെരഞ്ഞെടുപ്പ് കളത്തിൽ.

കോഴിക്കോട് 13 പേരും , കണ്ണൂർ കൊല്ലം തിരുവനന്തപുരം മണ്ഡലങ്ങളിൽ 12 സ്ഥാനാർത്ഥികൾ വീതവും മത്സര രംഗത്തുണ്ട്. കാസർകോട് 9, വടകര 10, വയനാട് 9, മലപ്പുറം – പൊന്നാനി 8 വീതം, പാലക്കാട് 10, തൃശൂർ 9 , ചാലക്കുടി 11, എറണാകുളം 10, ഇടുക്കി 7, ആലപ്പുഴ 11, മാവേലിക്കര 9 ,പത്തനംതിട്ട 8 ,ആറ്റിങ്ങൽ 7 സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. 14 മണ്ഡലങ്ങളിലായി 25 വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. കണ്ണൂർ മലപ്പുറം തൃശൂർ കോട്ടയം മാവേലിക്കര പത്തനംതിട്ട മണ്ഡലങ്ങളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സര രംഗത്തില്ല. സ്ഥാനാർത്ഥിച്ചിത്രം തെളിഞ്ഞതോടെ വരണാധികാരികൾ ഓരോരുത്തർക്കും ഉള്ള ചിഹ്നം അനുവദിച്ചു.

About The Author