കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി.കെ. ബിജു ഇ.ഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം. പത്ത് മണിയോടെയാണ് പികെ ബിജു കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നും അത് കൊണ്ട് തന്നെ പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെയാണ് പികെ ബിജു നേരിട്ട് തന്നെ ഹാജരായത്.

അതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ല എന്ന് എം എം വർഗീസ് അറിയിക്കുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വർഗീസിന് വീണ്ടും നോട്ടീസ് അയച്ചത്. സിപിഐഎം കൗൺസിലർ പി കെ ഷാജനും ഹാജരാകാൻ നോട്ടിസ് അയച്ചിട്ടുണ്ട്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.

തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കൊച്ചിയിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ കേന്ദ്ര സംവിധാനങ്ങൾ വഴി കുരുക്കിടാനുള്ള ശ്രമത്തെ ജനങ്ങൾ മനസസ്സിലാക്കുമെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About The Author