ഭിന്നശേഷിക്കാരനായ 17കാരന് മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്

തിരുവല്ല സ്വദേശി ഓട്ടിസം ബാധിതനായ പതിനേഴുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുട്ടി പഠിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് കുട്ടിയുടെ മാതാവിന്റെ മൊഴി പ്രകാരം കേസെടുത്തത്.

തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും മകനെ കഴിഞ്ഞ ദിവസമാണ് മാതാവ് തിരുവല്ല മേപ്രാലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ദേഹത്ത് ക്രൂരമായ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട മാതാവ് മകനെ ചാത്തങ്കരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയ്ക്ക് മര്‍ദ്ദനമേറ്റിരുന്നെന്ന് തെളിഞ്ഞു. മുറിവുകള്‍ കരിഞ്ഞ നിലയിലായിരുന്നു.

ആശുപതി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ അധികൃതരേയും വിവരം അറിയിച്ചു. പൊലീസ് കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തു. വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരാണ് മകനെ മര്‍ദ്ദിച്ചതെന്ന് മാതാവ് മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്‌ററീസ് ആക്റ്റ് പ്രകാരവും ഭിന്നശേഷി സംരക്ഷണ നിയമം അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്.

ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോയ 17കാരന്‍ മറ്റൊരു വീട്ടില്‍ ചെന്ന് കയറുകയും ആ വീട്ടുകാര്‍ കുട്ടിയെ മര്‍ദ്ദിച്ചെന്നുമാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാവിനെ അറിയിച്ചിരുന്നത്. മര്‍ദ്ദിച്ചെന്ന് പറഞ്ഞ വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ യഥാര്‍ത്ഥ വിവരം തന്നെ അറിയിച്ചതായും കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

About The Author