കാളികാവില്‍ വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയെ മർദിച്ച് കൊന്നതിന്റെ ഞെട്ടൽ മാറും മുന്നെ മറ്റൊരു കുഞ്ഞിന് കൂടി പിതാവിന്റെ ക്രൂരമ‍‍ർദനം. കാളികാവിൽ തന്നെയാണ് മറ്റൊരു രണ്ടര വയസ്സുകാരിക്ക് കൂടി മർദനമേറ്റിരിക്കുന്നത്. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു. മാർച്ച് 21നാണ് കുഞ്ഞിന് മർദനമേറ്റത്. കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിതാവിനെതിരെ ജുവനൈൽ ആക്ടനുസരിച്ച് കാളികാവ് പൊലീസ് കേസ്സെടുത്തു. കാളികാവ് ചാഴിയോട്ടിലെ ജുനൈദിനെതിരെയാണ് കേസ്സെടുത്തത്.

കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

About The Author