റബർ സബ്‌സിഡി വർധിപ്പിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ്‌ 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന്‌ ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന്‌ വിലയിടഞ്ഞ സാഹചര്യത്തിലാണ്‌ സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്‌. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലിൽ ഒരു കിലോഗ്രാം സ്വാഭാവിക റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തിയിരുന്നു. 2024 ഏപ്രിൽ ഒന്നുമുതൽ കിലോഗ്രാമിന്‌ 180 രൂപയായി വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌.അത്‌ നടപ്പാക്കിയാണ്‌ ഉത്തരവിറക്കിയത്‌.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. ഒരു കിലോ റബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കും. കോട്ടയത്ത് ചേര്‍ന്ന റബര്‍ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.

ഷീറ്റ് റബറിനാണ് കിലോയ്ക്ക് 5 രൂപ ഇന്‍സന്റ്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചത്. ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സ്റ്റീവ് ലഭിക്കും.

സംസ്ഥാനത്തെ റബർ കർഷകർക്ക്‌ ഉൽപാദന ബോണസായി 24.48 കോടി രൂപകൂടി അനുവദിച്ചതായി  മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും. ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി നൽകുന്നത്‌. ഈ വർഷം റബർ ബോർഡ്‌ അംഗീകരിച്ച മുഴുവൻ പേർക്കും സബ്‌സിസി ലഭ്യമാക്കി.

About The Author