വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

വർക്കല ബീച്ചിൽ വിനോദ സഞ്ചാരികൾക്കായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ ടൂറിസം ഡയറക്ടര്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അപകടമുണ്ടായ ശനിയാഴ്ച്ച കേരള തീരത്ത് വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ബീച്ചുകളിൽ ഇറങ്ങരുതെന്ന നിർദേശം നിലനിൽക്കെയാണ് വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചത്. ഇക്കാര്യം മന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലും ഉണ്ടാകും.

ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് കമ്പനിക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വർക്കല പാപനാശം ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരി തകർന്ന് 15 വിനോദ സഞ്ചാരികൾ കടലിൽ വീണത്. ഇതിൽ നാല് പേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഉയർന്ന തിരമാലയിൽ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങൾ പറയുന്നത്. വലിയ തിരമാലകൾ രൂപം കൊള്ളുന്ന ഇടമായതിനാൽ വളരെ സൂക്ഷിച്ചു മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികൾ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവരെത്തി നിര്‍വഹിച്ചത്.

About The Author