പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരി തെരഞ്ഞെടുക്കപ്പെട്ടു

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍പേഴ്‌സണ്‍ ആസിഫ് അലി സര്‍ദാരിയെ പാകിസ്ഥാന്റെ 14ാമത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് എന്നീ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു 68കാരനായ സര്‍ദാരി. സര്‍ദാരിക്ക് എതിരെ മഹമൂദ് ഖാന്‍ അചക്‌സായാണ് മത്സരിച്ചത്. 75കാരനായ ഇദ്ദേഹം സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു.

പുതിയ പ്രസിഡന്റിനെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി, നാലു പ്രവിശ്യ അസംബ്ലി എന്നിവ അടങ്ങിയ ഇലക്ട്രല്‍ കോളേജാണ് തെരഞ്ഞെടുത്തത്. കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ് സര്‍ദാരി.

അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഡോ. ആരിഫ് അലവിയുടെ പിന്‍ഗാമിയായാണ് സര്‍ദാരി അധികാരമേല്‍ക്കുന്നത്. മുമ്പ് 2008 മുതല്‍ 2013 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവി വഹിച്ചത്.

About The Author