കക്കയത്ത് കര്‍ഷകന്റെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്

കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാനും കൂട്ടിലാക്കാനും സാധിച്ചില്ലെങ്കിൽ വെടിവെച്ചുകൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. വെടിവെച്ചുകൊല്ലുന്നതിന് മുൻപ് ആക്രമണം നടത്തിയ പോത്തിനെ തിരിച്ചറിയണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.

അതേസമയം കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർ മരിക്കുന്നത് പതിവായതോടെ സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തിയിരുന്നു. ഉറപ്പ് രേഖാമൂലം ലഭിച്ചതിന് ശേഷമെ സമരത്തിൽ നിന്ന് പിൻവാങ്ങൂവെന്നും ബിഷപ്പ് വ്യക്തമാക്കി. വേണ്ടി വന്നാൽ കാട്ടുമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ പോലും മടിക്കില്ലെന്നും ബിഷപ്പ് പ്രതികരിച്ചിരുന്നു. കർഷകരുടെ സഹായമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ചൂണ്ടിക്കാണിച്ചു. ഭരണാധികാരികൾക്ക് കർഷകരുടെ മനസ്സ് അറിയില്ല. കർഷകരുടെ പരാതികൾ അധികാരികൾ ചവറ്റ് കുട്ടയിൽ എറിഞ്ഞു. ഇനി ഒരു ദുരന്തമുണ്ടാകാൻ അനുവദിക്കില്ലെന്നാണ് ബിഷപ്പ് ഇഞ്ചനാനിയിൽ പറഞ്ഞത്.

കാട്ട് മൃഗങ്ങളല്ല, നാട്ട് മൃഗങ്ങൾ വന്നാലും എതിർക്കും. കാട്ടുമൃഗങ്ങളെ വനത്തിൽ തടഞ്ഞ് നിർത്താൻ വനം വകുപ്പിന് കഴിഞ്ഞില്ലെങ്കിൽ അത് ജനം ഏറ്റെടുക്കും. അതിനുള്ള സംവിധാനം ഞങ്ങൾക്കുണ്ട്. അതുണ്ടായില്ലെങ്കിൽ മലമ്പ്രദേശത്തെ ഭരണം ഏറ്റെടുക്കാൻ മടിയില്ലെന്നും വിഡ്ഢികളാക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർഷകരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. കേരള സർക്കാർ ഭരണം ദുരന്തമായാണ് അനുഭവപ്പെടുന്നത്. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും. ഉപവാസം തുടങ്ങുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. വെടിവെച്ച് കൊല്ലുമെന്ന ഉറപ്പ് കലക്ടർ നൽകിയിട്ടുണ്ട്. പത്ത് ലക്ഷം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കിയത്.

പാലാട്ടിയില്‍ അവറാച്ചനാണ് കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കൂരാച്ചുണ്ടിൽ എത്തിച്ചത്. മൂന്ന് മണിക്കാണ് വിലാപയാത്ര ആരംഭിക്കുക. സംസ്കാര ചടങ്ങുകൾ നാലുമണിയോടെ കക്കയം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.

About The Author