സനാതന ധർമ്മ വിവാദം: ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മ വിവാദത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ഉദയനിധി സ്റ്റാലിന് മന്ത്രിയായി തുടരാമെന്നും അയോഗ്യനാക്കാനാകില്ലെന്നും കോടതി പറഞ്ഞു. സ്റ്റാലിൻ്റെ നിയമസഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി.

സ്റ്റാലിൻ്റെ പരാമർശം തെറ്റാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എന്നാൽ ഇതുവരെ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഉദയനിധി സ്റ്റാലിനെ കൂടാതെ സംസ്ഥാന മന്ത്രി പി.കെ ശേഖർ ബാബുവിനെയും ഡിഎംകെ എംപി എ രാജയെയും അയോഗ്യരാകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദയനിധി വിവാദ പരാമർശം നടത്തിയപ്പോൾ ബാബു അവിടെയുണ്ടായിരുന്നുവെന്നും രാജ ആ പ്രസ്താവനയെ പിന്തുണച്ചുവെന്നുമാണ് ഹർജിക്കാരൻ്റെ ആരോപണം. തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഉദയനിധി ഒരു സാധാരണക്കാരനല്ല, മന്ത്രിയാണ്. പ്രസ്താവനയുടെ അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

About The Author