‘സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല’; പൂക്കോട് വെറ്റിനറി സർവകലാശാല വിസി

വയനാട് പൂക്കോട് വെറ്റിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥ്. ഡീൻ ഡോ. എംകെ നാരായണനെതിരെ നടപടി വേണമെന്ന് വിസിയോട് കുടുംബം ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സർവകലാശാല ഉറപ്പുനൽകുന്നുവെന്ന് വിസി പറഞ്ഞു.

സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് വിസി എംആർ ശശീന്ദ്രനാഥ് വ്യക്തമാക്കി. കേസിൽ ഇനി എട്ടുപേരെയാണ് പിടികൂടാനുള്ളത്. ഇന്നലെ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാനും സർവകലാശാല യൂണിയൻ പ്രസിഡ‍ന്റ് കെ അരുണും കീഴടങ്ങിയിരുന്നു. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ​ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടായിരുന്നു.

About The Author