ഹൈറിച്ച്‌ നിക്ഷേപ തട്ടിപ്പ്‌ കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഹൈറിച്ച്‌ നിക്ഷേപ തട്ടിപ്പ്‌ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ സാമ്പത്തിക കുറ്റ വിചാരണ കോടതി ഇന്ന് പരിഗണിക്കും. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽ നിന്ന്‌ 1630 കോടി തട്ടിയെടുത്ത കേസിൽ ഹൈറിച്ച്‌ കമ്പനി ഉടമകളായ തൃശൂർ ചേർപ്പ്‌ സ്വദേശി കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ ഡി കോടതിയെ ബോധിപ്പിച്ചിരുന്നു. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് അന്വേഷണത്തിലൂടെ പുറത്തുവരുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കുന്നത് അന്വേഷണം അട്ടിമറിയ്ക്കാന്‍ വഴിയൊരുക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

മണിച്ചെയിന്‍ മാതൃകയില്‍ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിദേശത്തേക്ക് ഹവാലയായി 100 കോടിയില്‍പ്പരം രൂപ കടത്തിയതായും കണ്ടെത്തിയിരുന്നു. ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുവരുടെയും വീട്ടിലും സ്ഥാപനത്തിലും ഇ ഡി റെയ്ഡ് നടത്താനെത്തിയപ്പോള്‍ രണ്ടും പേരും മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ഇവരുടെ പേരിലുള്ള 200 കോടിരൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.

About The Author