ഗ്യാൻവാപിയിൽ പൂജ അനുവദിച്ചുകൊണ്ടുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല

ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ല. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഗ്യാൻവാപി പള്ളിയിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാനം ഉറപ്പിക്കാൻ ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിനും ഹൈകോടതി നിർദ്ദേശം നൽകി. വിഷയത്തിൽ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.

അതിവേഗത്തിൽ ഉത്തരവ് നടപ്പാക്കിയെന്ന മസ്ജിദ് കമ്മറ്റിയുടെ വാദങ്ങൾ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ അനുവദിച്ചു കൊണ്ടുള്ള ജില്ലാക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദ്ദേശിച്ചു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ജിദ് കമ്മിറ്റി അറിയിച്ചു.

അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് കമ്മിറ്റിഹൈകോടതിയെ സമീപിച്ചത്. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളിയിരുന്നു. ജനുവരി 31നാണ് ഗ്യാൻവാപി പള്ളി ബേസ്മെന്റിലെ നാല് നിലവറകളിൽ ഒന്നായ ‘വ്യാസ് ജി കാ തെഹ്ഖാനാ’യിൽ പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്.

About The Author