മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അന്വേഷണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിപക്ഷം പ്രധാനസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളം കൊള്ളയടിച്ച് പി വി & കമ്പനി എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി. മടിയില്‍ കനം ഇല്ലെങ്കില്‍ തെളിയിക്കാന്‍ എന്ത് ഭയം എന്നെഴുതിയ പ്ലക്കാര്‍ഡും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി.

മാത്യു കുഴല്‍നാടന്‍ നല്‍കിയ അടിയന്തര പ്രമേയനോട്ടീസാണ് സ്പീക്കര്‍ തള്ളിയത്. ചട്ടം 53 പ്രകാരം അടിയന്തിരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്. ജുഡീഷ്യല്‍, അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ചട്ടം 53 പറയുന്നത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികള്‍ ശ്രദ്ധക്ഷണിക്കലിലേയ്ക്ക് കടന്നു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ സ്റ്റാഫിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

മുഖ്യമന്ത്രിയുടെ മകളും കെഎസ്ഡിസിക്ക് പങ്കാളിത്തമുള്ള സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപറ്റിയെന്ന വിഷയത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. പണം കൈപറ്റിയ വിഷയത്തില്‍ ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഓസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടിരുന്നു.

എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ ബാംഗ്ലൂർ ആർഒസി ആവശ്യപ്പെട്ടിരുന്നു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന വിഷയങ്ങളുളളതിനാൽ ഇ ഡി അന്വേഷണവും വേണമെന്ന് ശുപാർശ ചെയ്തിരുന്നു . എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ അടിമുടി ദുരൂഹമാണെന്നും ആർഒസി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കമ്പനി നിയമലംഘനങ്ങളുടെ പേരിൽ വീണയ്ക്കും സ്ഥാപനത്തിനും 2021ൽ 1ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു. എക്സാലോജിക്കിനെതിരെയുള്ള ബാംഗ്ലൂർ റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ടിൻ്റെ ചുവട് പിടിച്ചാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹമെന്നും ബാംഗ്ലൂർ ആർഒസി ചൂണ്ടിക്കാണിച്ചിരുന്നു. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരുന്നത്.

About The Author