റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിക്കുവേണ്ടി കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിൽ അസ്വാഭാവികതയില്ലെന്ന് ജില്ലാ കളക്ടർ

റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട പരേഡ് വാഹന വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാമെന്നും കൃത്യമായ നടപടികള്‍ പാലിച്ചാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നും കളക്ടര്‍ വിശദീകരിച്ചു.

വാഹനം വാടകയ്ക്ക് എടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അപേക്ഷ നല്‍കിയിരുന്നു. തുക സംബന്ധിച്ച കാര്യങ്ങള്‍ പൊലീസാണ് കൈകാര്യം ചെയ്തത്. മന്ത്രി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡില്‍ പൊലീസ് വാഹനത്തിന് പകരം അഭിവാദ്യം സ്വീകരിക്കാനായി മാവൂരിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാഹനമായിരുന്നു മന്ത്രി ഉപയോഗിച്ചത്. വിപിന്‍ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 10 ബി 1498 നമ്പറിലുള്ള വാഹനം അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത് വിവാദമായിരുന്നു. പൊലീസ് വാഹനത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. കളക്ടറുടെ അനുമതിയോടെയാണ് വാഹനം വാടകക്ക് എടുത്തതെന്നും പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ലെന്നായിരുന്നു മുഹമ്മദ് റിയാസ് വിഷയത്തില്‍ പ്രതികരിച്ചത്.

About The Author