‘എഎപി എംഎൽഎമാർക്ക് 25 കോടി വാഗ്ദാനം ചെയ്തു’, ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; കെജ്‍രിവാൾ

ഡൽഹിയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര. ഏഴ് എഎപി എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അരവിന്ദ് കെജ്രിവാള്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ബിഹാറില്‍ നിതീഷ് കുമാറിനെയും ജെഡിയുവിനെയും എന്‍ഡിഎയിലേക്ക് എത്തിക്കാനുളള നീക്കങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഡൽഹിയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയാണ് ആരോപണം ഉന്നയിച്ചത്. എഎപിയുടെ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ 21 എംഎല്‍എമാരെയാണ് ബിജെപി ബന്ധപ്പെട്ടത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായും സര്‍ക്കാരിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഡൽഹി വിദ്യാഭ്യാസമന്ത്രി അതിഷി ആരോപിച്ചു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരാന്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഓപ്പറേഷന്‍ താമര. മുമ്പ് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജനാധിപത്യവിരുദ്ധമായി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യ സഖ്യത്തില്‍ നിന്നും മുന്നണികളെ അടര്‍ത്തിമാറ്റാന്‍ ഓപ്പറേഷന്‍ താമര ശക്തിപ്പെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

About The Author