റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് ഗവർണർ ശ്രമിച്ചതെന്നു മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും ഭരണാധികാരികളെയും കേരളത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു.

പ്രശസ്ത ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിന്റൺ നരിമാനും അച്ഛൻ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ? ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെപാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ല.

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് കൂടുതൽ സമയവും ഗവർണർ ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെകുറിച്ച് വളരെക്കുറച്ചാണ് ഗവർണർ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് എന്ന് സംശയിച്ചാൽ തെറ്റില്ല. അതിനുള്ള സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പത്രകുറിപ്പില്‍ അറിയിച്ചു.

About The Author