അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്

അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് പൊലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്. പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

“ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണം. ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യം”-രാഹുൽ പറഞ്ഞു. ആരൊക്കെ ക്ഷേത്രം സന്ദർശിക്കണമെന്ന് ഇനി മോദി തീരുമാനിക്കുമെന്ന് പറഞ്ഞ രാഹുൽ ഇന്ന് ഒരാള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവൂവെന്ന് പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പെയ്തു. ക്ഷണം ലഭിച്ചിട്ടാണ് വന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ജനുവരി 11-ന് തന്നെ ബടദ്രാവ സത്രത്തിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു. രാവിലെ ഏഴുമണിക്ക് വരണമെന്നാണ് ക്ഷേത്രഭാരവാഹികൾ പറഞ്ഞത്. എന്നാൽ മൂന്ന് മണിക്ക് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഇന്നലെ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്നും ജയറാം രമേശ്.

About The Author