വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ല; പി.കെ കുഞ്ഞാലിക്കുട്ടി
രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ പറ്റി അഭിപ്രായം പറയാനില്ലെന്നും അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെയെന്നും പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ല. കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. അയോധ്യയിൽ ബിജെപി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. ഈ പരിപാടിയെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണിത്. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. അത് അനുസരിച്ച് നിലപാട് എടുക്കണം. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. രാഷ്ട്രീയ മുതലടപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ തന്ത്രപരമായ സമീപനമാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ് പങ്കെടുക്കില്ല. മുതിർന്ന നേതാക്കളും ഉദ്ഘാടനത്തിന് എത്തില്ല. എന്നാൽ, അയോധ്യ സന്ദർശിക്കാനോ പ്രാർത്ഥന നടത്താനോ നേതാക്കൾക്കോ പ്രവർത്തകർക്കോ വിലക്കുണ്ടാകില്ല എന്നതാണ് കോൺഗ്രസ് നിലപാട്. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് വിമത നീക്കം ഭയക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പരസ്യപ്രഖ്യാപനങ്ങൾക്ക് കോൺഗ്രസ് വിലക്ക് ഏർപ്പെടുത്തി. അഭിപ്രായ ഭിന്നത പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് നേതൃത്വത്തിന്റെ നിർദേശം.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര ഉദ്ഘാടനത്തെ കാര്യമായി എതിർക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളുടെയോ ഇന്ത്യാ മുന്നണിയുടേയോ താത്പര്യത്തിന് വഴങ്ങി ഈ വിഷയത്തിൽ ഒരു നിലപാടെടുത്താൽ ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് വൻ എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. അതേസമയം കോൺഗ്രസിനെ ഈ വിധത്തിൽ സമ്മർദത്തിലാക്കുകയാണ് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചതിലൂടെ കേന്ദ്രം ഉദ്ദേശിച്ചതെന്നും വിലയിരുത്തലുകളുണ്ടാകുന്നുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വത്തേയും രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് കോൺഗ്രസിനുള്ള ക്ഷണം വെട്ടിലാക്കുന്നുണ്ട്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ വിഷയത്തിൽ നടത്തുന്ന പ്രതികരണവും കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാകും. ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ക്ഷണം ലഭിച്ച നേതാക്കൾ വ്യക്തിപരമായി തീരുമാനമെടുക്കുമെന്നായിരുന്നു ശശി തരൂർ എം പിയുടെ പ്രതികരണം.