രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നയംവ്യക്തമാക്കി രാജ്യസഭാ എം.പി കപിൽ സിബൽ

ശ്രീരാമൻ തന്റെ ഹൃദയത്തിലാണെന്നും അത് കാണിക്കാൻ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്നും രാജ്യസഭാ എം.പി കപിൽ സിബൽ. എന്റെ ഹൃദയത്തിൽ രാമനുണ്ട്. അത് പുറത്തുകാണിച്ചുനടക്കേണ്ട ആവശ്യമില്ല. രാമൻ എന്റെ ഹൃദയത്തിലുണ്ടെങ്കിൽ, എന്റെ ഇതുവരെയുള്ള യാത്രയിലുടനീളം രാമനാണ് നയിച്ചതെങ്കിൽ അതിനർഥം ഞാൻ എന്തെങ്കിലും ശരിയായി ചെയ്തു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സിബലിന്റെ മറുപടി. ബിജെപി രാമനെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എവിടെയും രാമനുമായി ഒരു ബന്ധവുമില്ല.

സത്യസന്ധത, സഹിഷ്ണുത, ത്യാ​ഗം, മറ്റുള്ളവരെ ബഹുമാനിക്കൽ തുടങ്ങിയവയാണ് രാമന്റെ പ്രത്യേകതകൾ. എന്നാൽ അവർ നേരെ വിപരീതമാണ് ചെയ്യുന്നത്. എന്നിട്ടും തങ്ങൾ രാമക്ഷേത്രം നിർമിക്കുന്നു, രാമനെ പുകഴ്ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ​ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർ​ഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയ കോൺ​ഗ്രസ് നേതാക്കൾക്ക് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണമുണ്ട്.

About The Author