‘മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു’ : കെ.സുധാകരൻ എംപി

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമപ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം കേന്ദ്രത്തില്‍ സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരും മനക്കോട്ട കെട്ടുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസര്‍ക്കാര്‍ നടപടി. മാധ്യമപ്രവര്‍ത്തകക്കെതിരെ എടുത്ത പൊലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കുന്നെന്നും കേസ് പിന്‍വലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിലാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത്. എറണാകുളം കുറുപ്പുംപടിയിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിലാണ് നടപടി. സംഭവത്തിൽ 24 കൊച്ചി ബ്യൂറോ റിപ്പോർട്ടർ വിനീത വി ജിക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കുറുപ്പുംപടി പൊലീസിന്റേതാണ് നടപടി. കേസിൽ വിനീത അഞ്ചാം പ്രതിയാണ്.

ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകയ്ക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകാൻ ആയിരുന്നു നോട്ടീസിലെ നിർദ്ദേശം. എന്നാൽ സ്ഥലത്തില്ല എന്ന കാരണം കാട്ടി മാധ്യമ പ്രവർത്തക സ്റ്റേഷനിൽ എത്തിയില്ല. കെഎസ്‌യു പ്രവർത്തകരും മാധ്യമപ്രവർത്തകയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.

About The Author