ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശബരിമലയില്‍ ഇന്നും തിരക്ക് തുടരുകയാണ്. ഇന്ന് വൈകിട്ട് അഞ്ചുവരെ 66000ത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. സന്നിധാനത്ത് നിന്നും അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ വരി നീളുകയാണ്. തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍നിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.

ശബരിമല ദർശനത്തിനായി കാനനപാതയിലൂടെ ഇന്നലെ വരെയെത്തിയത് ഒരുലക്ഷത്തിലേറെപ്പേർ. ഈ മണ്ഡലകാലത്ത് ഡിസംബർ 21 വരെ കാനന പാതയായ അഴുതക്കടവുവഴിയും സത്രം പുല്ലുമേട് വഴിയും 1,06,468 പേരാണ് അയ്യപ്പദർശനത്തിന് ശബരിമല സന്നിധാനത്ത് എത്തിയത്.

ഡിസംബർ 20വരെ പരമ്പരാഗത കാനനപാതയായ അഴുതക്കടവ് വഴി 55,366 തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്. സത്രം പുല്ലുമേടു വഴി 45,223 തീർഥാടകരും. ഡിസംബർ 21ന് അഴുതക്കടവ് വഴി 3042 തീർഥാടകരും സത്രം വഴി 2837 തീർഥാടകരും സന്നിധാനത്തേക്ക് എത്തി.

About The Author