‘ആദിവാസിവകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതർ വരണം: വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി
വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി. ഗോത്രവകുപ്പ് ബ്രാഹ്മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ ,നായിഡുവോ നോക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം.
ഈ വകുപ്പ് തനിക്ക് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒരു ട്രൈബല്‍ മന്ത്രി ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്തയാള്‍ ആവുകയേ ഇല്ല – അദ്ദേഹം വ്യക്തമാക്കി.
കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയ്ക്കും വകുപ്പുകള്‍ക്കുമാണ്. ബജറ്റില്‍ ബിഹാറെന്നും കേരളമെന്നും ഡല്‍ഹിയെന്നുമുള്ള വേര്‍തിരിവ് ഇല്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാന്‍ നോക്കുകയാണെന്നും ടൂറിസത്തിന് നിരവധി പദ്ധതികള്‍ കേരളത്തിന് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.