മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസംഗം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാഗത്തിനും പരിഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് സൂചന. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നൽകുന്നത് ഈ സൂചനയാണ്. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തിൽ മിഡിൽ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നൽകിയ സൂചനയും ഇടത്തരക്കാരെ സംബന്ധിച്ച് ശുഭകരമാണ്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാക്കട്ടെ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ ബജറ്റിലെ മധ്യവർഗ്ഗക്കാരുടെ കരുതൽ തന്നെയാവും നിർമ്മല സീതാരാമൻ്റെ ബജറ്റിലെ ഹൈലൈറ്റെന്ന് ഉറപ്പിക്കാം. ബജറ്റിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ആശ്വാസമാകുന്ന പാക്കേജ് പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
വിലക്കയറ്റത്തിലും വരുമാനത്തിലും ദുരിതപ്പെടുന്ന രാജ്യത്തെ ഇടത്തരക്കാരുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനുമുള്ള നടപടികൾ തന്നെയായിരിക്കും നിർമ്മല സീതാരാമൻ്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റിൻ്റെ ഉള്ളടക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിയിളവുകളാണ് രാജ്യത്തെ കച്ചവടക്കാരും ഇടത്തരക്കാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഹൗസിങ് ലോണുകളിൽ അടക്കം പലിശയിളവ് വേണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ പലിശ നിരക്കുകളിൽ ഇളവ് വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ധനകാര്യ മന്ത്രി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ആദായ നികുതി സ്ലാബുകളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന ആകാംക്ഷയുമുണ്ട്. ദമ്പതികൾക്ക് സംയുക്തമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാവുന്ന പുതിയ രീതി ബജറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ധനകാര്യ മന്ത്രി ഇതിനോട് അനുകൂലമായി പ്രതികരിച്ചാൽ അത് രാജ്യത്തെ സംബന്ധിച്ച് പുതിയ ചരിത്രമാകും. ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്.
ഇതിനിടെ 2025-26 വർഷത്തെ സാമ്പത്തിക വളർച്ചയുടെ സൂചന നൽകുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് ധനകാര്യ മന്ത്രി ഇന്നലെ പാർലമെൻ്റിൽ അവതരിപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച 6.3-6.8 ശതമാനം ആയിരിക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.