കസാക്കിസ്ഥാനിലുണ്ടായ വിമാനാപകടം; അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ
38 യാത്രക്കാർ മരിച്ച കസാക്കിസ്ഥാൻ വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനെ നേരിട്ട് വിളിച്ചാണ് ദാരുണ സംഭവത്തിൽ പുടിൻ മാപ്പ് പറഞ്ഞത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ റഷ്യയുടെ വ്യോമമേഖലയിലുണ്ടായ ഈ അപകടത്തിൽ ഖേദം പ്രകടിപ്പിച്ചെന്നും പരിക്കേറ്റവരുടെ നില എത്രയും പെട്ടെന്ന് ഭേദമാകാൻ ആഗ്രഹിക്കുന്നുവെന്നും ക്രെംലിൻ ഇറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. യുക്രെയ്ൻ ആക്രമണം ചെറുക്കാനായി റഷ്യ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുകയായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ഇതോടെ അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്നത് റഷ്യൻ എയർ ഡിഫൻസ് സിസ്റ്റങ്ങളുടെ അക്രമണത്തിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് ബുധനാഴ്ച തകര്‍ന്നു നിലംപതിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഗ്രോസ്‌നിയില്‍ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്.
അഞ്ച് ജീവനക്കാരുള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുള്‍പ്പടെ 38 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് രക്ഷപ്പെട്ടത്.