അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളുമായി കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

അതിഥി തൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളുമായി കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടില്‍ എ.എന്‍ അനൂപ്(45), തൃശൂര്‍ ജില്ല കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെ.എസ് അനീഷ്(30)എന്നിവരെയാണ് പരിയാരം എസ്ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 നാണ് സംഭവം നടന്നത്.

തളിപ്പറമ്പില്‍ നിന്നും പൂവ് പറിക്കുന്ന ജോലിക്കാണെന്ന് പറഞ്ഞ് ടി.എന്‍.09 കെ-8845 നീല മാരുതിക്കാറില്‍ ഇരുവരും നാല് അതിഥി തൊഴിലാളികളെ പരിയാരം അമ്മാനപ്പാറയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത് തൊഴിലാളികളേയും കൂട്ടി നടന്ന് കുറച്ച് ദൂരെയുള്ള പറമ്പിലാക്കി ജോലി ഇവിടെയാണെന്ന് വ്യക്തമാക്കി. പിന്നാലെ അതിഥിതൊഴിലാളികളുടെ ശ്രദ്ധയിൽപെടാതെ കാറില്‍ സൂക്ഷിച്ച 11000 രൂപയും 13500,19500 രൂപ വിലവരുന്ന രണ്ട് ഫോണുകളുമായി കടന്നുകളയുകയുമായായിരുന്നു.

പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ബഹ്‌റാംപൂരിലെ തപസ് ചൗധരി, ബികാസ്, ഗൗതം മാന്‍ഡ എന്നിവരാണ് കവര്‍ച്ചക്കിരയായത്. രണ്ട് മോഷ്ടാക്കളും കുടുംബസമേതം പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെത്തി അവിടെ ലോഡ്ജില്‍ മുറിയെടുത്ത ശേഷമാണ് കാറുമായി മോഷണത്തിന് ഇറങ്ങിയത്. മോഷണം സംഘത്തിലെ അനൂപ് ആറുവര്‍ഷം മുമ്പ് പരിയാരം പൊന്നുരുക്കിപ്പാറയിലെ പന്നിഫാമില്‍ ജോലി ചെയ്തിരുന്നു. ആ സ്ഥലപരിചയം വെച്ചാണ് ഇവര്‍ അതിഥി തൊഴിലാളികളുമായി അമ്മാനപ്പാറയില്‍ എത്തിയത്.

About The Author