ഗതാഗതക്കുരുക്ക്, വ്യാപാരികളുടെ നഷ്ടം, ആരോഗ്യ പ്രശ്നം; അനധികൃത തെരുവ് കച്ചവടം ഒഴിപ്പിക്കുന്നതിൽ വിശദീകരണവുമായി കണ്ണൂർ മേയർ

0

കണ്ണൂരിൽ തെരുവ് കച്ചവടക്കാരുടെ പ്രശ്നങ്ങളിൽ വിശദീകരണവുമായി മേയർ. തിരിച്ചറിയൽ കാർഡ് ലഭിക്കാത്തതും കോര്‍പ്പറേഷന്‍ നടത്തിയ സര്‍വ്വെയില്‍ ഉള്‍പ്പെടാത്തതുമായ അനധികൃത കച്ചവടങ്ങള്‍ ദിനംപ്രതിയെന്നോണം ടൗണിലും പ്രാന്തപ്രദേശങ്ങളിലുമായി കൂടി വരികയാണ്. ടൗണില്‍ ഇത് വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. കൂടാതെ പല ഫുട്പാത്തുകളും കയ്യേറിയതിനാല്‍ കാല്‍നടപോലും സാധ്യമാകാതിരിക്കുന്ന സാഹചര്യമാണുള്ളത്. തെരുവു കച്ചവടങ്ങള്‍, ബങ്കുകള്‍ എന്നിവ വലിയ തോതിലുള്ള ബിനാമി ഇടപാട് ആയി നടക്കുകയാണ്.

കോര്‍പ്പറേഷന്‍ പരിധിയില്‍ കടമുറിയില്‍ കച്ചവട ലൈസന്‍സുള്ള സി ഐ ടി യു നേതാവിന് പോലും തെരുവോര കച്ചവടത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുണ്ട്. നഗരത്തിന്‍റെ പലഭാഗത്തും പ്രത്യേകിച്ച് പയ്യാമ്പലം, താഴെ ചൊവ്വ, മുണ്ടയാടു ഭാഗങ്ങളിലായി കൂണുകള്‍ പോലെയാണ് അനധികൃത കച്ചവടം പൊങ്ങിവരുന്നത്. ഇത് കോര്‍പ്പറേഷനിലെ ലൈസന്‍സ് എടുത്ത് വലിയ വാടക നല്‍കി വരുന്ന കച്ചവടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

തെരുവോര കച്ചവടം നിമിത്തം കോര്‍പ്പറേഷന്‍റെ സ്വന്തം കെട്ടിടത്തില്‍ പോലും കച്ചവടമില്ലാത്ത അവസ്ഥയുള്ളതിനാല്‍ ലേലം കൊണ്ട ആളുകള്‍ ഒഴിഞ്ഞുപോകുന്നതായി കാണുന്നു. പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും യാത്രപോലും തടസ്സപ്പെടുന്നു. പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ ഒക്കെ തന്നെ ജനങ്ങള്‍ കോര്‍പ്പറേഷനെയാണ് കുറ്റം പറയുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ് കോര്‍പ്പറേഷന് ഇത്തരത്തില്‍ നടപടിയുമായി മുന്നോട്ട് പോകേണ്ടി വരുന്നത്.

രണ്ടാഴ്ച മുന്നേ പത്രത്തില്‍ പരസ്യം നല്‍കിയാണ് സെക്രട്ടറി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. ഇത് ആരെയും ദ്രോഹിക്കാനോ ജീവനോപാധി ഇല്ലാതാക്കാനുമല്ല. ഒരു തദ്ദേശസ്ഥാപനത്തില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിനെ ദ്രോഹമായി കാണരുത്. റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തില്‍ തെരുവു കച്ചവട മേഖലകളെ തരം തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏകീകൃത സ്വഭാവത്തിലുള്ള ബങ്കുകള്‍ തയ്യാറാക്കി നല്‍കി തെരുവു കച്ചവടക്കാരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാണ്. ആയതിനുള്ള ചര്‍ച്ചകളും പ്രവൃത്തികളും പുരേഗമിച്ചുവരുന്നു.

ഉപജീവന ഉപാധി എന്ന നിലയില്‍ റോഡരികിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്കു മുമ്പിലും ബങ്കുകള്‍ വെക്കുന്നത് തീര്‍ത്തും അനുവദിക്കാന്‍ പറ്റാത്തതാണ്. ഇങ്ങനെയുള്ള തെരുവു കച്ചവടം കാരണം കഷ്ടത അനുഭവിക്കുന്ന പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ കോര്‍പ്പറേഷനില്‍ ലഭിക്കുന്നുണ്ട്. വെന്‍ഡിംഗ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ നഗരപരിധിയില്‍ തെരുവു കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കച്ചവട ലൈസന്‍സിന്‍റെ മറവില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ കച്ചവടം ചെയ്യുന്നതും നിയന്ത്രണ വിധേയമാക്കും.

പത്രസമ്മേളനത്തില്‍ മേയര്‍ മുസ് ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിര, മുൻ മേയർ ടി.ഒ മോഹനൻ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഷമീമ ടീച്ചർ, എം.പി. രാജേഷ് വി.കെ ശ്രീലത, സിയാദ് തങ്ങൾ ഷാഹിന മൊയ്തിൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *