കൂടുതൽ അപകടകാരികൾ’; 156 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

0

മനുഷ്യ ശരീരത്തിൽ അപകടമുണ്ടാകാൻ സാധ്യതയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ മരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ. അവ “കോക്ടെയ്ൽ” മരുന്നുകൾ എന്നും അറിയപ്പെടും.

ഇന്ത്യയിലെ പ്രമുഖ കമ്പനികൾ മുടി വളർച്ചയ്ക്കും, ചർമ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മൾട്ടിവൈറ്റമിനുകളും നിരോധനം ഏർപ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോൾഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷൻ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. ഇക്കാരണത്താൽ തന്നെ വ്യാപകമായ ഉപയോഗത്തിൽ ഈ മരുന്നുകൾ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷൻ മരുന്നുകൾ ഡോക്ടര്‍മാർ എഴുതുന്നതും പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്നാണ് റിപ്പോർട്ട്.

സിപ്ല, ടോറന്റ്, സൺ ഫാർമ, ഐപിസിഎ ലാബ്സ്, ല്യൂപിൻ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികൾക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികൾ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.

“പൊതുജനതാൽപ്പര്യം മുൻനിർത്തി ഈ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിർമ്മിക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 സെക്ഷൻ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

നിരോധിച്ച മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകൾക്ക് സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.

നിരോധന പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ

“Aceclofenac 50mg + Paracetamol 125mg ടാബ്‌ലെറ്റ്”- മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വേദനസംഹാരികളുടെ ജനപ്രിയ കോമ്പിനേഷനുകളിൽ ഒന്നാണിത്. ഇത് വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. നിരവധി ഫാർമ കമ്പനികൾ ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്. പാരസെറ്റാമോളും പെന്റാസോസൈനും ചേർന്ന സംയോഗവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതും വേദന സംഹാരിയായാണ് ഉപയോഗിച്ചിരുന്നത്. ലെവോസെട്രിസൈനും ഫെനിലെഫ്രൈനും ചേർന്നതാണ് മറ്റൊരു മരുന്ന്. ഇത് മൂക്കൊലിപ്പിന് ഡോക്ടർമാർ നിർദ്ദേശിച്ചു വന്നിരുന്നതാണ്.

മെഫെനാമിക് ആസിഡ് പാരസെറ്റമോൾ കുത്തിവയ്പ്പ്, സെറ്റിറൈസിൻ എച്ച്സിഎൽ പാരസെറ്റമോൾ ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈസിൻ ഫെനൈലെഫ്രിൻ എച്ച്സിഎൽ പാരസെറ്റമോൾ, പാരസെറ്റമോൾ ക്ലോർഫെനിറാമൈൻ മലേറ്റ് ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോൾ 30 എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.

പാരസെറ്റമോൾ, ട്രമഡോൾ, ടോറിൻ, കഫീൻ എന്നിവയുടെ സംയോജനവും സർക്കാർ നിരോധിച്ചു. ഒപിയോയിഡ് അടിസ്ഥാനമാക്കിയുള്ള ഒരു വേദനസംഹാരിയാണ് ട്രമഡോൾ.

അതേസമയം, 2023 ജൂണിൽ 344 കോമ്പിനേഷനുകളുടെ ഭാഗമായ 14 എഫ്ഡിസികളാണ് നിരോധിച്ചത്. 2016ൽ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു ഈ മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *