ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാലംഗസംഘത്തെ കരക്കെത്തിച്ചു

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ പുഴയ്ക്ക് മധ്യത്തിൽ കുടുങ്ങി. ഒരു സ്ത്രീ ഉള്‍പ്പെട നാലുപേരാണ് കുടുങ്ങിയത്. നാലുപേരേയും കരക്കെത്തിച്ചു. നര്‍ണി ആലാം കടവ് ക്രോസ് വേയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. പുഴയുടെ നടുവിലുള്ള പാറയിലാണ് നാലംഗ സംഘം കുടുങ്ങിയത്. ഡാം തുറന്നുവിട്ടതോടെയാണ് പുഴയിൽ ജലനിരപ്പുയർന്നതെന്നാണ് ലഭിക്കുന്ന വിവരം.

സംഘം കുളിക്കാനിറങ്ങിയ സമയത്ത് ചിറ്റൂർ പുഴയില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ പെട്ടന്ന് ജലനിരപ്പുയര്‍ന്നു. പുഴയിൽ നിന്ന് വെള്ളം ഇരച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൈസൂർ സ്വദേശികളാണ് പുഴയിൽ കുടുങ്ങിയത്. പുഴയിൽ ഇറങ്ങുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും ഇത് അറിയാതെ സംഘം വെള്ളത്തിലേക്കിറങ്ങുകയായിരുന്നു.

പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തു‌ടർന്ന് ജനപ്രതിനിധികളും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും സംഭവസ്ഥലത്തെത്തി. മന്ത്രി കെ കൃഷ്ണൻ കുട്ടിയടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. ലൈഫ് ജാക്കറ്റും മറ്റ് സംവിധാനങ്ങളും ഉപയോ​ഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നുവെങ്കിലും കുടുങ്ങിയവരെ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ കരയ്ക്കെത്തിക്കുകയായിരുന്നു.

About The Author