രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി വി മുരളീധരൻ

രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം എല്ലാ ചട്ടങ്ങളും മര്യാദയും ലംഘിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഒരു വസ്തുതക്കും നിരക്കാത്ത പ്രസംഗമാണെന്നും ചട്ടങ്ങൾ ലംഘിച്ചു നടത്തിയ കവലപ്രസംഗമാണെന്നും വി മുരളീധരൻ വിമർശിച്ചു. അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം ഒരു പ്രസംഗം ഇന്ത്യൻ പാർലമെൻറ് ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഹിന്ദു സമൂഹം വെറുപ്പിന്റെയും ഹിംസയുടെയും അസത്യത്തിൻ്റെയും വക്താക്കളാണെന്ന ആക്ഷേപമാണ് രാഹുൽ ഗാന്ധി നടത്തിയത്. പരാമർശങ്ങൾ പിൻവലിച്ച് രാഹുൽ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

ഹിന്ദു സമൂഹം സഹിഷ്ണുതയുടെ സമൂഹമാണെന്ന് മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 19 അംഗങ്ങൾ രാഹുൽ ഗാന്ധിയെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇത് മലയാളികൾക്ക് ആകമാനം ലജ്ജാകരം. കേരളത്തിലെ ഹിന്ദുക്കളുടെ വോട്ടുകൾ കൂടി നേടിക്കൊണ്ടാണ് അവർ വിജയിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർ മലയാളികൾക്ക് മുഴുവൻ അപമാനമാണെന്നും കേരളത്തിലെ ഹിന്ദു സമൂഹത്തോട് എംപിമാർ മാപ്പ് പറയണമെന്നം മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.

About The Author