സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്; 2.78 കോടിയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കാണാനില്ല

തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം.

മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്. 2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഏപ്രിൽ നടത്തിയ സ്റ്റോക് വേരിഫിക്കേഷനിൽ സംഭവം സ്ഥിരീകരിച്ചു. സപ്ലൈക്കോ കോഴിക്കോട് സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് കൃത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് തിരൂർ ഡിപ്പോ മാനേജർ സാധനങ്ങൾ കാണാനില്ലെന്ന് കാണിച്ച് കൽപ്പകച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഡിപ്പോയിലെ ഒഎസി ഉൾപ്പടെയുള്ള എട്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ജീവനക്കാരെ കൂടാതെ കരാറുകാരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക. കൽപ്പകച്ചേരി പൊലീസിന് പരാതി ലഭിച്ച ഉടനെ മലപ്പുറം ജില്ലാ മേധാവിയെ അറിയിക്കുകയും തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായി താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.

അതേസമയം കൈകാര്യ കിഴിവ് സംഭവിച്ചതാകുമെന്നാണ് ജീവനക്കാരുടെ വിശദീകരണം. 100 കിലോ ധാന്യത്തിൽ നിന്ന് ശരാശരി 200 ഗ്രാമെങ്കിലും റേഷൻ കടയിൽ എത്തുന്നതിന് മുമ്പായി നഷ്ടപ്പെടും. ഒരു വർഷം ഏകദേശം പതിനായിരത്തിലധികം ലോഡിൽ നിന്ന് വലിയ ഒരു അളവ് ധാന്യം നഷ്ടപ്പെട്ടേക്കാം. ഇത് കണക്കിൽപ്പെടാറില്ലെ ന്നും ജീവനക്കാർ പറഞ്ഞു.

ഇന്നലെ പ്രാഥമിക അന്വേഷണം നടന്നു. ഗോഡൗണിൽ നിന്ന് ഏകദേശം ഒരു വർഷത്തിൽ പതിനായിരത്തിലധികം ലോഡ് പുറത്തുപോകുന്നുണ്ട്. രണ്ടുവർഷത്തെ പുറത്തുപോയ പതിനായിരത്തോളം ലോഡിൻ്റെ വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ ക്രമക്കേട് കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാഴ്ചക്കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ സപ്ലൈക്കോയിൽ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരം വലിയ ക്രമക്കേട് നടക്കുന്നത്.

About The Author